രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ നടപടി വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ഇന്ധനവില വർധനയോടുകൂടി തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയും ഡീസൽ വില 104.41 രൂപയുമായി ഉയർന്നു. വെള്ളിയാഴ്ച ലിറ്ററിന് മൂന്ന് രൂപയുടെ വർധനവ് വരുത്തിയതിന് ശേഷം പിന്നീട് രണ്ട് ഘട്ടങ്ങളിലായി ഒരു രൂപയോളം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില ഉയർത്തിയിരിക്കുന്നത്.
വില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റയടിക്ക് വലിയ തോതിൽ വില കൂട്ടുന്നത് ജനരോഷം വിളിച്ചുവരുത്തുമെന്ന് ഭയക്കുന്നതുകൊണ്ടാണ് കേന്ദ്രസർക്കാർ ഘട്ടംഘട്ടമായി വില അടിച്ചേൽപ്പിക്കാൻ തയ്യാറെടുക്കുന്നത്.
2022-ൽ റഷ്യ-ഉക്രയ്ൻ സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില ഉയർന്നപ്പോൾ കേന്ദ്രസർക്കാർ ഇതേ തന്ത്രമായിരുന്നു പയറ്റിയിരുന്നത്. ഇന്ധനവില വർധനവ് നിത്യോപയോഗ സാധനങ്ങളുടെയും ഗതാഗത ചെലവുകളുടെയും വർധനയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് സാധാരണക്കാർ.



