പ്രതിവിധികളില്ലാതെ എബോള വൈറസ് അതീവ വേഗത്തിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം. ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തിൽ വ്യാഴാഴ്ച‌യാണ് അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ ദാരുണ സംഭവമുണ്ടായത്. എബോളയുടെ പ്രധാന പ്രഭവകേന്ദ്രമായ പ്രാദേശിക ആശുപത്രിയുടെ ഒരു വലിയ ഭാഗമാണ് ജനക്കൂട്ടം പൂർണ്ണമായി തീയിട്ട് നശിപ്പിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്‌തു.

വൈറസ് ബാധിച്ച് മരിച്ചുവെന്ന് കരുതുന്ന ഒരു യുവാവിൻ്റെ മൃതദേഹം അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കുന്നതിനായി അധികൃതർ കൊണ്ടുപോകുന്നതിനിടെയുണ്ടായ കടുത്ത തർക്കമാണ് ഒടുവിൽ വലിയ അക്രമത്തിൽ കലാശിച്ചത്.

പരമ്പരാഗതമായ അവസാന കർമ്മങ്ങൾ ചെയ്യാൻ തങ്ങളെ അനുവദിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടാണ് യുവാവിന്റെ കുടുംബാംഗങ്ങൾ മൃതദേഹം ബലമായി കൊണ്ടുപോകാൻ ഒരുങ്ങിയത്. എന്നാൽ, എബോള വൈറസിന്റെ തീവ്രവ്യാപന ശേഷി കണക്കിലെടുത്ത് മൃതദേഹം വിട്ടുനൽകാൻ ആശുപത്രി അധികൃതർ കർശ്ശെനമായി വിസമ്മതിക്കുകയായിരുന്നു. 

എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം പടരാൻ അതീവ വലിയ സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ മാത്രം പാലിച്ചു മാത്രമേ സംസ്കാരം നടത്താവൂ എന്ന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ മുൻനിർത്തി അധികൃതർ വ്യക്തമാക്കിയിരുന്നു.

അധികൃതരുടെ ഈ സുരക്ഷാ നടപടികൾ വലിയ ക്രൂരതയാണെന്ന് വാദിച്ചുകൊണ്ട് ഒരു കൂട്ടം പ്രകോപിതരായ യുവാക്കൾ മെഡിക്കൽ കേന്ദ്രത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറുകയായിരുന്നു.

ആശുപത്രി വളപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന് വിലപിടിപ്പുള്ള മെഡിക്കൽ സാമഗ്രികളും ഫർണിച്ചറുകളും പൂർണ്ണമായി തല്ലിത്തകർത്തു. തുടർന്ന് എബോള ബാധിതരായ രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ആശുപത്രി മുറ്റത്ത് പ്രത്യേകമായി ഒരുക്കിയിരുന്ന ക്വാറന്റൈൻ ടെന്റുകൾക്ക് ഇവർ തീയിടുകയായിരുന്നു. കടുത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട്, ശാസ്ത്രീയമായി സംസ്കരിക്കാൻ വെച്ചിരുന്ന ഒരു എബോള ബാധിതന്റെ മൃതദേഹവും ഈ ടെന്റുകൾക്കൊപ്പം പൂർണ്ണമായി കത്തിയമർന്നു.