ലോക പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഇനി മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് എ (Solid A) ഗ്രേഡ് നേടുന്നത് കടുപ്പമാകും. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ (ഗ്രേഡുകളുടെ മൂല്യം ഇടിയുന്ന അവസ്ഥ) നിയന്ത്രിക്കുന്നതിനായി എ ഗ്രേഡുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഹാര്‍വാര്‍ഡ് ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് വോട്ടിലൂടെ അംഗീകാരം നല്‍കി.

സമീപ വര്‍ഷങ്ങളില്‍ ഹാര്‍വാര്‍ഡിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ആകെ ഗ്രേഡുകളില്‍ 60 ശതമാനത്തിലധികവും എ ശ്രേണിയിലായിരുന്നുവെന്ന് സര്‍വകലാശാലയുടെ ആഭ്യന്തര ഡാറ്റ വ്യക്തമാക്കുന്നു. ഉയര്‍ന്ന ഗ്രേഡുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നത് പതിവായതോടെ, അസാധാരണമായ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു എന്ന ഫാക്കല്‍റ്റി അംഗങ്ങളുടെ ശക്തമായ വാദത്തെ തുടര്‍ന്നാണ് ഈ ചരിത്രപരമായ തീരുമാനം.

2027 ലെ ശരത്കാലം (Fall 2027) മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നയം അനുസരിച്ച് പ്രധാന മാറ്റങ്ങള്‍ ഇവയാണ്:

20 + 4 ഫോര്‍മുല: കോഴ്‌സുകളില്‍ ആകെ ചേരുന്ന വിദ്യാര്‍ത്ഥികളുടെ 20 ശതമാനത്തിന് മാത്രമേ എ ഗ്രേഡ് നല്‍കാന്‍ പാടുള്ളൂ. ഒപ്പം കുട്ടികള്‍ കുറവുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി ഇതിനൊപ്പം 4 അധിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി എ ഗ്രേഡ് നല്‍കാന്‍ അനുവാദമുണ്ടാകും. (ഉദാഹരണത്തിന്, 100 പേരുള്ള ഒരു ക്ലാസില്‍ പരമാവധി 24 പേര്‍ക്ക് മാത്രമേ ‘എ’ ഗ്രേഡ് ലഭിക്കൂ).

എ-മൈനസ് (A-) ഗ്രേഡുകള്‍ക്ക് നിയന്ത്രണമില്ല: ഈ പുതിയ നിയന്ത്രണം നേരിട്ടുള്ള എ ഗ്രേഡിന് മാത്രമായിരിക്കും. ‘എ-മൈനസ്’ ഗ്രേഡുകള്‍ക്ക് പരിധി ഉണ്ടായിരിക്കില്ല.

ജിപിഎ യ്ക്ക് പകരം പെര്‍സന്റൈല്‍ റാങ്ക്: സര്‍വകലാശാലയിലെ ബഹുമതികള്‍, സമ്മാനങ്ങള്‍, മറ്റ് അവാര്‍ഡുകള്‍ എന്നിവയ്ക്കായി വിദ്യാര്‍ത്ഥികളെ വിലയിരുത്തുമ്പോള്‍ ഗ്രേഡ് പോയിന്റ് ശരാശരിക്ക് (GPA) പകരം ശരാശരി പെര്‍സന്റൈല്‍ റാങ്ക് ഉപയോഗിക്കും.

ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് നടത്തിയ ഇലക്ട്രോണിക് വോട്ടിംഗില്‍ മൂന്ന് നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വെച്ചത്. എ ഗ്രേഡ് നിയന്ത്രണം (20 + 4 ഫോര്‍മുല) 458 വോട്ടിന് പാസ്സായി. അവാര്‍ഡുകള്‍ക്ക് പെര്‍സന്റൈല്‍ റാങ്ക് രീതി 498 വോട്ടിന് പാസ്സായി. മികച്ച പ്രകടനത്തിന് SAT+ ഗ്രേഡിംഗ് രീതി (ഒഴിവാക്കല്‍ നിര്‍ദ്ദേശം)364 വോട്ടിന് പരാജയപ്പെട്ടു.

അതേസമയം ഹാര്‍വാര്‍ഡ് അണ്ടര്‍ഗ്രാജുവേറ്റ് അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ 85%-ത്തിലധികം വിദ്യാര്‍ത്ഥികളും ഈ പുതിയ പരിഷ്‌കാരത്തെ ശക്തമായി എതിര്‍ത്തു. ഈ നിയന്ത്രണം ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ആരോഗ്യകരമായ സഹകരണം ഇല്ലാതാക്കുമെന്നും അനാവശ്യമായ മത്സര ബുദ്ധിയും മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആശങ്കപ്പെടുന്നു.

ഹാര്‍വാര്‍ഡിലെ ഡീന്‍ ഓഫ് അണ്ടര്‍ഗ്രാജുവേറ്റ് എഡ്യൂക്കേഷന്‍ അമാന്‍ഡ ക്ലേബോഗ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഗ്രേഡ് ഇന്‍ഫ്‌ളേഷനെ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമെന്ന് വിശേഷിപ്പിച്ച അവര്‍, സര്‍വകലാശാലയുടെ അക്കാദമിക് സംസ്‌കാരത്തെ കൂടുതല്‍ ശക്തമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു ഹാര്‍വാര്‍ഡ് എ ഗ്രേഡ് ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലുടമകള്‍ക്കും ബിരുദാനന്തര സ്‌കൂളുകള്‍ക്കും ഒരു വിദ്യാര്‍ത്ഥി കൈവരിച്ച യഥാര്‍ത്ഥ നേട്ടത്തെക്കുറിച്ച് കൃത്യമായ സന്ദേശം നല്‍കും. അത് അസാധാരണമായ മികവിന്റെ അടയാളമായി മാറും. പരിഷ്‌കരണ സമിതി അംഗങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതിയ നയങ്ങള്‍ നടപ്പിലാക്കി മൂന്ന് വര്‍ഷത്തിന് ശേഷം ഇതിന്റെ ഫലങ്ങള്‍ സര്‍വകലാശാല വീണ്ടും അവലോകനം ചെയ്യും. ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ നേരിടാന്‍ മുമ്പ് 2004 ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല സമാനമായ ശ്രമം നടത്തിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികളുടെ കരിയറിനെ ബാധിക്കുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്ന് പത്ത് വര്‍ഷത്തിന് ശേഷം അത് ഉപേക്ഷിക്കുകയായിരുന്നു.