പതിനാറാം നിയമസഭയുടെ പ്രോടൈം സ്പീക്കറായി മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ നിയമിക്കാൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പലപ്പുഴയിൽ നിന്നുള്ള എംഎൽഎയും സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളുമായ അദ്ദേഹമായിരിക്കും പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയജു ബാബുവിനെ കേരളത്തിൻ്റെ പുതിയ അഡ്വക്കേറ്റ് ജനറലായി (AG) നിയമിക്കാൻ തീരുമാനിച്ചു. നിലവിലെ എജി കെ ഗോപാലകൃഷ്ണ കുറുപ്പിൻ്റെ രാജി സ്വീകരിച്ചാണ് പുതിയ നിയമനം. കൂടാതെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (DGP) ആയി ടി ആസഫ് അലിയെയും നിയോഗിച്ചു. ടി എ ഷാജിക്ക് പകരമാണ് ആസഫ് അലി ചുമതലയേൽക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തും അദ്ദേഹം ഇതേ പദവി വഹിച്ചിരുന്നു.
2023 ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് നടന്ന നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ ആക്രമണം പുനരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. സംഭവത്തിൽ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രതികാരത്തിനല്ല, നിയമപരമായ നടപടികൾക്കാണ് മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ധവളപത്രം ഇറക്കാൻ തീരുമാനിച്ചു. സാമ്പത്തിക വിദഗ്ദ്ധർ അടങ്ങുന്ന പ്രത്യേക സംഘമായിരിക്കും ഇതിൻ്റെ പഠനം നടത്തുക. ഉദ്യോഗസ്ഥ തലത്തിന് പുറമെ വിദഗ്ദ്ധരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി.



