തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും മന്ത്രിയാകും. അദ്ദേഹത്തിന് ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.
24 മണിക്കൂറിനിടെ രണ്ടു തവണയാണ് സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല എന്നിവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കാര്യത്തിൽ തീരുമാനമായില്ല.
സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനം സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നിരുന്നു.
തുടർന്ന് കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം മന്ത്രിസഭയിലേക്ക് എത്തുന്നത്. അനുനയ നീക്കത്തിന്റെ ഭാഗമായി കെ.സി.വേണുഗോപാൽ ഇന്ന് ചെന്നിത്തലയെ സന്ദർശിച്ചിരുന്നു.



