പരവൂർ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്സത്യപ്രതിജ്ഞ ചെയ്തതോടെ കേരളത്തിലും പാര്‍ട്ടി വേരുറപ്പിക്കാനൊരുങ്ങുന്നു. തമിഴ്നാടിനു പിന്നാലെ കേരളത്തിലും രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
വൈകാതെ തന്നെ വിജയ് മക്കള്‍ ഇയക്കം കേരളത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക യൂണിറ്റുകളായി മാറുമെന്നാണ് ഇവിടെ നേതൃപരമായ പങ്ക് വഹിക്കുന്നവർ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ കരുത്തുറ്റ സാന്നിധ്യമാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ പുതിയ സംസ്ഥാന കമ്മിറ്റിയും ഉടന്‍ നിലവില്‍ വരും.
വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങ് എല്‍ഇഡി സ്ക്രീനുകളില്‍ തത്സമയം കണ്ടും വിജയ് ചിത്രങ്ങളിലെ പാട്ടുകള്‍ക്കൊപ്പം നൃത്തം വച്ചുമാണ് കേരളത്തിലെ പ്രവര്‍ത്തകരും ആരാധകരും ആഘോഷം ഉത്സവമാക്കിയത്. പതാകഗാനത്തിന്റെ അകമ്പടിയോടെ ഇരുചക്രവാഹനങ്ങളില്‍ തിരുവനന്തപുരത്തും കൊല്ലത്തും നഗരം ചുറ്റിയും മധുരം വിതരണം ചെയ്തുമായിരുന്നു വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരുടെ ആഘോഷം.
വിജയ് മക്കള്‍ ഇയക്കത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകളുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വന്‍ ആഘോഷങ്ങളാണ് നടന്നത്. ഈ രണ്ട് ജില്ലകളിലുമായി മാത്രം ഏകദേശം അഞ്ഞൂറോളം യൂണിറ്റുകളും അരലക്ഷത്തോളം അംഗങ്ങളുമുണ്ട്.
തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്ക്കായി പ്രചാരണത്തിനിറങ്ങാന്‍ കേരളത്തിലെ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. മികച്ച ഗ്രൗണ്ട് വര്‍ക്കിലൂടെയും വീട്ടമ്മമാരുടെ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയുമാണ് വിജയ് അധികാരം പിടിച്ചതെന്ന് കൊല്ലം ജില്ലാ സെക്രട്ടറി അനന്തു പടിക്കല്‍ പറഞ്ഞു.
2024ല്‍ ‘ഗോട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിജയ് അവസാനമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ലഭിച്ച വന്‍ സ്വീകരണം കേരളത്തിലെ അദ്ദേഹത്തിന്റെ സ്വാധീനത്തിന് തെളിവായിരുന്നു. ആ ചിത്രത്തില്‍ ‘TN 07 CM 2026’ എന്ന നമ്പര്‍ പ്ലേറ്റുള്ള കാറില്‍ വിജയ് എത്തുന്ന രംഗം വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയായിരുന്നെന്ന് ആരാധകര്‍ ആവേശത്തോടെ ഓര്‍ത്തെടുക്കുന്നു.



