ലക്നോ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ വെടിവച്ചു കൊന്നു. ബിഹാർ സ്വദേശിനി ലക്ഷ്മിന ദേവി (55) ആണ് കൊല്ലപ്പെട്ടത്. അമൃത്സർ സ്വദേശി ഗുർപ്രീത് പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.
കാലിന് ഒടിവുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു ലക്ഷ്മിന. ചികിത്സ തേടിയെത്തിയ രോഗിയെന്ന വ്യാജേനയാണ് ഗുർപ്രീത് ആശുപത്രിൽ പ്രവേശിച്ചത്. മരുന്ന് വാങ്ങിയ ശേഷം വാർഡിലേക്ക് കയറിയ ഇയാൾ ലക്ഷ്മിനയുടെ തലയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ലക്ഷ്മിന സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ജോലി അന്വേഷിച്ചാണ് ഇയാൾ ചന്ദൗലിയിൽ എത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.



