നേപ്പാളിലെ കഠ്‌മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിൻ്റെ ടയറുകൾക്ക് തീപിടിച്ചു. ഇസ്‌താംബുളിൽ നിന്ന് 278 യാത്രക്കാരും 11 ജീവനക്കാരുമായി എത്തിയ വിമാനത്തിൻ്റെ വലതുവശത്തെ ടയറുകൾക്കാണ് റൺവേയിൽ തൊട്ടയുടൻ തീപിടിച്ചത്. വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിൽ നിന്ന് വലിയ തോതിൽ പുകയും തീയും ഉയർന്നതോടെ വിമാനത്താവളത്തിൽ വലിയ പരിഭ്രാന്തി പരന്നു.

പുകയും തീയും ഉയർന്നതിനെത്തുടർന്ന് വിമാനത്തിലെ അടിയന്തര വാതിലുകൾ വഴി യാത്രക്കാരെ അതിവേഗം പുറത്തെത്തിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ ചുമതലയുള്ള എൻജി. എസ്‌പി രാജ്‌കുമാർ സിലാവൽ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിമാനത്തിൻ്റെ ചക്രങ്ങൾക്കിടയിൽ നിന്ന് കനത്ത പുക ഉയരുന്നത് വ്യക്തമാണ്. ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ വിമാനത്താവള അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ലാൻഡിംഗ് സമയത്ത് വിമാനത്തിൻ്റെ സാങ്കേതിക തകരാറാണോ അതോ റൺവേയിലെ പ്രശ്നങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചു വരികയാണ്. നിലവിലെ അപകടത്തെക്കുറിച്ച് ടർക്കിഷ് എയർലൈൻസ് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. അപകടസമയത്ത് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ വേഗത്തിൽ ഇടപെട്ടത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.

നേരത്തെ 2015-ലും ടർക്കിഷ് എയർലൈൻസിൻ്റെ വിമാനം ഇതേ വിമാനത്താവളത്തിൽ സമാനമായ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതിനെത്തുടർന്ന് നാല് ദിവസത്തോളം വിമാനത്താവളത്തിൻ്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ഇത്തവണയും സമാനമായ രീതിയിൽ ലാൻഡിങ്ങിനിടെ അപകടം സംഭവിച്ചത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. പരിക്കേറ്റവർ ആരുമില്ലെന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.