നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസേന വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകരിക്കുന്ന നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു.
16 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമാകുന്നത്. വിമാനത്താവളത്തിനു സമീപത്തെ ആവണങ്കോട് റോഡരികിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. റെയിൽവേ ഗതി ശക്തി വിഭാഗം അങ്കമാലി സുവിധ എന്റർപ്രൈസസിനാണ് നിർമാണ കരാർ . ആദ്യഘട്ടം ഒന്പത് മാസത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനു പത്തുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോം നിർമിക്കേണ്ട ഭാഗം മണ്ണിട്ട് നിരപ്പാക്കിത്തുടങ്ങി. 600 മീറ്റർ വീതം നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് ഉണ്ടാക്കുന്നത്. സ്റ്റേഷൻ ഓഫീസ് കെട്ടിടം, ഫൂട്ട് ഓവർ ബ്രിഡ്ജ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്ക് ശീതീകരിച്ച വിശ്രമമുറി എന്നിവ ഉണ്ടാകും.
വിമാനത്താവള വികസനത്തിന്റെ ഭാഗമായി നേരത്തെ തയാറാക്കിയിട്ടുള്ള ജലപാതയും മെട്രോ റെയിലും യാഥാർഥ്യമായാൽ നെടുമ്പാശേരിയിൽ വ്യോമ-റെയിൽ -റോഡ് -ജലഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമെന്നത് അപൂർവമായ വികസനത്തിന് വഴിതെളിക്കും.
2010ൽ റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. തുടർനടപടികൾ വിവിധ കാരണങ്ങളാൽ തടസപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണ് പഴയ ഫയലുകൾ പുറത്തെടുത്തത്. കഴിഞ്ഞ നവംബറിൽ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കർണന്റെ നേതൃത്വത്തിൽ വീണ്ടും ഇവിടെ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുന്പ് നിർമാണ ജോലികൾ സംബന്ധിച്ച പ്രാരംഭ നടപടികൾ വീണ്ടും സജീവമായത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നുപോകുന്ന ദീർഘദൂര-സമീപ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാമെന്ന് അന്നുതന്നെ വിമാനത്താവള അധികൃതർ ഉറപ്പു നൽകിയിരുന്നു.
അതോടൊപ്പം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും വിമാനത്താവളത്തിൽനിന്നു റെയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാർക്കും സൗജന്യമായി യാത്രാസൗകര്യം ഒരുക്കാനും സിയാൽ സന്നദ്ധത അറിയിച്ചിരുന്നു.16 വർഷങ്ങളായി ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. വന്ദേഭാരത്, രാജധാനി പ്രീമിയം ട്രെയിനുകൾക്കും ഐആർസിടിസി ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷ ഏറെ ഗുണകരമാകും.



