തമിഴ്‌നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി സി. ജോസഫ് വിജയിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം സംസ്ഥാനവുമായി തുടർന്നും സഹകരിക്കുമെന്നും മോദി പറഞ്ഞു. അതേസമയം വിജയിന്റെ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) സഖ്യകക്ഷിയായ കോൺഗ്രസിനെ കടന്നാക്രമിക്കാനും മോദി മറന്നില്ല. കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിച്ച മോദി പാർട്ടിയെ പരാദജീവിയെന്നും വിശേഷിപ്പിച്ചു. രൂക്ഷമായ ഭാഷയിലായിരുന്നു മോദിയുടെ വിമർശനം. കർണാടകയിൽ ഒരു പരിപാടിക്കിടെയാണ് മോദിയുടെ പരാമർശം.

“ഇപ്പോൾ തമിഴ്‌നാട്ടിലെ സ്ഥിതി നോക്കൂ. 25-30 വർഷമായി കോൺഗ്രസ് ഡി.എം.കെയുമായി അടുത്ത ബന്ധം പങ്കിട്ടു. ഡി.എം.കെയുമായുള്ള സഖ്യം കോൺഗ്രസിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റി. തീർച്ചയായും, 2014നു മുമ്പ് 10 വർഷം അവർ (കോൺഗ്രസ്) നയിച്ച സർക്കാർ അതിജീവിച്ചത് പ്രധാനമായും ഡി.എം.കെയുടെ പിന്തുണയോടെയാണ്. എന്നിരുന്നാലും, രാഷ്ട്രീയ കാറ്റ് മാറിയപ്പോൾ തങ്ങളുടെ നേട്ടങ്ങൾക്കായി ദീർഘകാല സഖ്യം ഉപേക്ഷിച്ച് ഡി.എം.കെ കോൺഗ്രസിനെ വഞ്ചിച്ചു,” പ്രധാനമന്ത്രി പറഞ്ഞു.

“അധികാരക്കൊതിയിൽ മുങ്ങിയ കോൺഗ്രസ്, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തി. ഇപ്പോൾ, പരാദജീവിയായ കോൺഗ്രസിന് രാഷ്ട്രീയമായി പ്രസക്തി നിലനിർത്താൻ പിന്നിൽ കയറി സഞ്ചരിക്കാൻ കഴിയുന്ന മറ്റൊരു പാർട്ടി കൂടി ആവശ്യമാണ്,” മോദി പറഞ്ഞു.

ഇന്ന് രാവിലെ 11നാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയിൽ ഒമ്പത് മന്ത്രിമാരുണ്ട്. എന്നാൽ ഭൂരിപക്ഷത്തിലെത്താൻ ടി.വി.കെക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിൽ നിന്ന് ഒരു നേതാവും പുതിയ തമിഴ്‌നാട് മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

പ്രചാരണ ഘട്ടത്തിൽ കോൺഗ്രസ് പാർട്ടി വിജയിനെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നുവെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറയുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി വളരെയധികം വിശ്വസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അതിനാൽ തെരഞ്ഞെടുപ്പിന് മുമ്പ് ഡി.എം.കെ വിളിച്ച നിരവധി യോഗങ്ങളിൽ കോൺഗ്രസ് പങ്കെടുത്തിരുന്നില്ല.