തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ ബംഗളൂരുവിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ പിടിയിൽ. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ നിന്ന് അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തുന്നയാളാണ് ദീപക് കൃഷ്ണൻ.
ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയ്ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിരുന്നു. ഇത് തടഞ്ഞപ്പോഴാണ് ദീപക് കൃഷ്ണൻ ഇവരെമർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കഴിഞ്ഞ മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്.
സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്സാക്ഷി മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.



