കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമതാ ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർഥ ജനവിധിയല്ലെന്നും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു.
ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമതാ പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവയ്ക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല.
ഞങ്ങൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണ്.- കോൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മമതാ ബാനർജി പറഞ്ഞു.
തന്റെ യഥാർഥ എതിരാളി ബിജെപിയല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. കമ്മീഷൻ വൃത്തികെട്ട കളി കളിച്ചു. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്.
വോട്ടർ പട്ടികയിൽനിന്ന് 90 ലക്ഷം പേരുകൾ നീക്കം ചെയ്തു. കോടതിയിൽ പോയതിന് ശേഷമാണ് 32 ലക്ഷം പേരുകൾ തിരികെ ചേർത്തത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താൽപര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് ഈ ഫലത്തിന് പിന്നിൽ.
മഹാരാഷ്ട്ര, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലെന്നപോലെ ബംഗാളിലും കേന്ദ്ര സർക്കാർ നേരിട്ട് തെരഞ്ഞെടുപ്പിൽ ഇടപെട്ടു. ഏകദേശം 100 സീറ്റുകൾ തങ്ങളിൽനിന്ന് ബലം പ്രയോഗിച്ച് തട്ടിയെടുത്തു.
നടന്നത് തെരഞ്ഞെടുപ്പല്ല. കേന്ദ്ര ഏജൻസികളും തെരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് നടത്തിയ ഒത്തുകളി ആയിരുന്നു. തന്റെ ജീവിതത്തിൽ ഇത്രയും മോശമായ ഒരു തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു.
ഒരു പോളിംഗ് സ്റ്റേഷനിൽവച്ച് താൻ ശാരീരികമായി ആക്രമിക്കപ്പെട്ടു. വയറ്റിലും പുറത്തും മർദ്ദനമേറ്റു. ആ സമയത്ത് സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു. കൗണ്ടിംഗ് സ്റ്റേഷനിൽനിന്നു തന്നെ പുറത്തേക്ക് തള്ളി. വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകളിൽ എങ്ങനെ 80-90 ശതമാനം ചാർജ് അവശേഷിച്ചുവെന്നും അവർ ചോദിച്ചു.



