ഹോര്‍മുസ് സംഘര്‍ഷത്തിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം. ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റു. മേഖലയിലുണ്ടായ തീപിടുത്തത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കുകള്‍ ഗുരുതരമല്ലെന്നും ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരമാണ് യുഎഇ ലക്ഷ്യമാക്കി ഇറാനില്‍ നിന്ന് മിസൈലുകളും ഡ്രോണുകളും എത്തിയത്. നാല് ക്രൂയിസ് മിസൈലുകളില്‍ മൂന്നെണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. നാലാമത്തെ മിസൈല്‍ ജനവാസമില്ലാത്ത കടല്‍ ഭാഗത്താണ് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണത്തെത്തുടര്‍ന്ന് യുഎഇയിലെ താമസക്കാര്‍ക്ക് മൊബൈല്‍ ഫോണുകളില്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചു. വൈകുന്നേരം 4 മണിക്കും 7 മണിക്കും എത്തിയ സന്ദേശങ്ങളില്‍ മിസൈല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഹോര്‍മുസ് കടലിടുക്കിലെ എണ്ണക്കപ്പല്‍ നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ ആക്രമണങ്ങള്‍ക്ക് കാരണം. ഇറാന്റെ വിലക്ക് ലംഘിച്ച് ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിച്ച അഡ്നോക് കപ്പലിന് നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു.