ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്സനിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ വനത്തിൽ ഉപേക്ഷിച്ചു. ബീഗംഗഞ്ച് സ്വദേശി രാജേന്ദ്ര അഹിർവാരാണ് ഭാര്യ ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയും മകനെ വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തത്.
മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ജ്യോതിയെയും മകനെയും കൂട്ടി രാജേന്ദ്ര വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ ബീഗംഗഞ്ചിലേക്ക് പോകുന്നതിനുപകരം ഹൈദർഗഡിന് സമീപമുള്ള വനപ്രദേശത്തേയ്ക്കാണ് ഇയാൾ കൊണ്ടുപോയത്. വനത്തിനുള്ളിൽ വച്ച് രാജേന്ദ്ര, ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചു.
ജ്യോതിയും മകനും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംശയത്തിന്റെ അടിസ്ഥാനത്തിൽ രാജേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ പോലീസ് തിരച്ചിൽ നടത്തുകയും 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



