തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ച് തിരുപ്പത്തൂർ മണ്ഡലം. ഡിഎംകെ മന്ത്രി കെ.ആർ പെരിയകറുപ്പൻ വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് മണ്ഡലത്തിൽ പരാജയപ്പെട്ടത്. ജനാധിപത്യത്തിൽ ഓരോ വോട്ടും എത്രത്തോളം നിർണ്ണായകമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരുപ്പത്തൂരിലെ ഫലം.

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയായ പെരിയകറുപ്പനെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി സീനിവാസ സേതുപതി ആർ ആണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സീനിവാസ സേതുപതി 83,375 വോട്ടുകൾ നേടിയപ്പോൾ പെരിയകറുപ്പന് തൊട്ടുപിന്നിൽ ഒരു വോട്ട് കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.

ടിവികെക്ക് ചരിത്ര വിജയം

തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. 108 സീറ്റുകൾ നേടിയാണ് ടിവികെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം നടത്തിയത്.

ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, എഐഎഡിഎംകെ 47 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 5 സീറ്റുകളും പിഎംകെ 4 സീറ്റുകളും നേടി. വോട്ടെണ്ണൽ പൂർത്തിയായതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമായിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു.