യുദ്ധക്കളങ്ങളിലും സംഘർഷമേഖലകളിലും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരെ ആദരവോടെ അനുസ്മരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. മെയ് മൂന്നിന് ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നൽകിയ സന്ദേശത്തിലാണ്, സത്യം ലോകത്തെ അറിയിക്കാൻ ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരെ പാപ്പ അനുസ്മരിച്ചത്.

ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ പ്രോത്സാഹിപ്പിക്കുന്ന വാർഷിക ദിനമാണിത്. “യുദ്ധങ്ങൾക്കും അക്രമങ്ങൾക്കും ഇരയായ നിരവധി പത്രപ്രവർത്തകരെയും റിപ്പോർട്ടർമാരെയും നമുക്ക് ഓർക്കാം എന്ന് പറഞ്ഞ പാപ്പ, അക്രമത്തിലൂടെയും ഭീഷണിയിലൂടെയും മാധ്യമപ്രവർത്തകരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്” എന്ന് പറഞ്ഞു. ജീവൻ പണയപ്പെടുത്തിയും സത്യം വിളിച്ചുപറയാൻ അവർ കാട്ടുന്ന ധീരതയെ പാപ്പ അഭിനന്ദിച്ചു.

സമീപകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം വർധിക്കുന്നതിൽ പാപ്പ ദുഃഖം രേഖപ്പെടുത്തി. “അവർ വെറും വാർത്താലേഖകരല്ല, മറിച്ച് മാനവികതയുടെ കാവൽക്കാരാണ്” എന്ന് പാപ്പ വിശേഷിപ്പിച്ചു. മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് ലോകരാജ്യങ്ങളുടെ കടമയാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. സത്യം പറയുന്നതിന്റെ പേരിൽ ആരും ശിക്ഷിക്കപ്പെടുകയോ, വേട്ടയാടപ്പെടുകയോ ചെയ്യരുതെന്നും പാപ്പ വെളിപ്പെടുത്തി.