ജീവിതം ഒട്ടും പ്രതീക്ഷ നൽകാതെ ഒരു നിമിഷം കൊണ്ട് മാറിമറിയുമെന്ന് തെളിയിക്കുകയാണ് കാർത്തിക്. ഒരു റിയാലിറ്റി ഷോയിൽ പിക്കപ്പ് ലൈനുകൾ കൊണ്ട് അമ്മാനമാടിയ കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ഗാനരചയിതാവായി മാറിയിരിക്കുന്നു.

‘അതി ഭീകര കാമുകൻ’ എന്ന ചിത്രത്തിലെ ‘പ്രേമവതി’, ‘ഡെലുലു ഡെലുലു’, ‘പ്രകമ്പനം’ സിനിമയിലെ ‘ലോക്കൽ സിഗ്മ ബോയ്സ്’, ‘വാഴ 2’ലെ ‘അട ബൊമ്മളെ’ തുടങ്ങി നിരവധി ട്രെൻഡിംഗ് ഗാനങ്ങളാണ് കാർത്തിക്കിന്റെ തൂലികയിൽ നിന്ന് പിറന്നത്. തന്റെ ഗാനങ്ങൾ ഏവരും ഏറ്റെടുക്കുമ്പോൾ കാർത്തിക് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

പണ്ട് ബാലരമയിലേക്ക് താൻ കവിതകൾ അയച്ചു കൊടുക്കുമായിരുന്നുവെന്നും എന്നാൽ അത് അച്ചടിച്ച് വന്നില്ലെന്നും കാർത്തിക് പറയുന്നു. അന്ന് മറ്റ് കുട്ടികളുടെ കവിതകൾ മാസികയുടെ അവസാന പേജിൽ വരുന്നത് കണ്ട് അസൂയപ്പെട്ടിരുന്ന അഞ്ചാം ക്ലാസുകാരനെക്കുറിച്ചാണ് കാർത്തിക് എഴുതിയത്.

‘അമ്മാ.. ഞാൻ അയച്ചു കൊടുത്ത കവിത ഇന്ന് ബാലരമയിൽ വരും. കൊറേ പിള്ളേർടെ പേരും അവർ എഴുതിയ ചെറിയ പൂച്ചെന്റെയോ തവളെടെയോ ഒക്കെ കവിത എല്ലാ ആഴ്ചയും ബാലരമേടെ ലാസ്റ്റ് പേജിൽ വരുന്നത് കണ്ട അഞ്ച്-ാം ക്ലാസുകാരന്റെ മനസ്സിലും തോന്നി അവന്റെ കവിതേം നാല് പേര് വായ്ക്കണമെന്ന്. അങ്ങനെ ഏഴ് തലതെറിച്ച പുള്ളേർ ഉണ്ടായിരുന്ന അമ്മു പൂച്ചയെ പറ്റി അവൻ എഴുതി അയച്ചു’, എന്ന് കാർത്തിക് തന്റെ കുറിപ്പിൽ ഓർമ്മിക്കുന്നു.

തന്റെ കവിത പ്രസിദ്ധീകരിച്ചു വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ആ ബാലന്റെ നിരാശയും കുറിപ്പിലുണ്ട്. ‘അടുത്ത ലക്കം ബാലരമയിൽ 100 പേജ് 10 വട്ടം മറിച്ചു നോക്കിയിട്ടും അവന്റെ കവിത അതിൽ കണ്ടില്ല. അടുത്ത ആഴ്ച വരും എന്ന് രണ്ട് മാസം കാത്തിരുന്നു.  അന്ന് പല കുട്ടികളുടെയും പൂച്ച കവിത കണ്ട് അസൂയപ്പെട്ടിരുന്ന ആ അഞ്ച്-ാം ക്ലാസ്സുകാരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാവും. അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേക്കുന്നുണ്ട്’, എന്നാണ് കാർത്തിക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കാർത്തിക്കിന്റെ ഈ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രശംസയും ആശംസയുമായി രംഗത്തെത്തിയത്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന്, സ്വന്തം കഴിവ് കൊണ്ട് സിനിമയിൽ ഇടംപിടിച്ച കാർത്തിക്കിന്റെ കഥ പലർക്കും പ്രചോദനമാവുകയാണ്.  സിനിമയിൽ പാട്ടുകൾ എഴുതുന്നതിനൊപ്പം തന്നെ സ്റ്റേജ് ഷോകളിലും സജീവമാണ് താരം. വൈകാതെ തന്നെ കൂടുതൽ വലിയ പ്രോജക്ടുകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ ഗാനരചയിതാവ്.