വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പടെയുള്ള ഉന്നതർ പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശി കോൾ തോമസ് അലൻ(31).
ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അലനെ കുറിച്ചുള്ള വിവരം നൽകിയിരിക്കുന്നത് മെക്കാനിക്കൽ എഞ്ചിനിയർ, ഇൻഡി ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നിങ്ങനെയാണ്.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ അലൻ, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി-ഡൊമിംഗ്വസ് ഹിൽസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി
ഐജെകെ കൺട്രോൾസിൽ മെക്കാനിക്കൽ എഞ്ചിനിയർ, കാൽടെക്കിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ ജോലികൾ അലൻ ചെയ്തിട്ടുണ്ട്. കൂടാതെ സി2 എഡ്യൂക്കേഷനിൽ പാർട്ട് ടൈം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ സമ്മർ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പിൽ അലൻ പങ്കെടുത്തിരുന്നു.
ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. ‘Bohrdom’, ‘First Law’ എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന് വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആയുധം ഉപയോഗിച്ചു, അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നിങ്ങനെ രണ്ട് കുറ്റങ്ങൾ അലനെതിരെ ചുമത്തുമെന്ന് കൊളംബിയ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ജീനൈൻ പിറോ പറഞ്ഞു. അലനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ കൈവശം ഒരു ഷോട്ട്ഗൺ, ഒരു ഹാൻഡ്ഗൺ, നിരവധി കത്തികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നതായി വാഷിംഗ്ടൺ ഡിസി പോലീസ് മേധാവി ജെഫറി കരോൾ പറഞ്ഞു.



