വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ് നടത്തിയ അക്രമി അറസ്റ്റിൽ. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.
സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചു. അദ്ദേഹത്തോട് ഇപ്പോൾ സംസാരിച്ചു. നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫിസർ. ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തോടു പറഞ്ഞു. ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’–ട്രംപ് പറഞ്ഞു.
അതേസമയം, അത്താഴവിരുന്ന് മാറ്റിവച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്



