കൊല്ലം: സ്വർണാഭരണങ്ങൾ സൂക്ഷിച്ച പഴയപുസ്തകങ്ങൾ ആക്രിയായി വിറ്റു. മൂന്ന് ദിവസങ്ങൾക്കുശേഷമാണ് സ്വർണം നഷ്ടമായ വിവരം വീട്ടുകാർക്ക് മനസിലായത്. ഇതോടെ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തെരച്ചിലിൽ നാല് ഗ്രാം ഒഴികെ ആഭരണങ്ങൾ കണ്ടെത്തി.
തെരച്ചിലിനിടെ രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്‍റെ വടക്കേതിൽ ഉമ്മർകുട്ടിയാണ് 21ന് വൈകിട്ട് കുന്നേൽ ജംക്ഷനിൽ എ. നിസാറിന്‍റെ എഎൻ ട്രേഡേഴ്സ് ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ വിറ്റത്.
23ന് രാവിലെ വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ് തൂക്കിവിറ്റ പുസ്തകത്തിൽ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്നു മനസ്സിലായത്. ഉടൻ കടയിൽ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉൾപ്പെടെ സാധനങ്ങൾ മറ്റ് ആക്രികൾക്കൊപ്പം മാറ്റിയിരുന്നു.
വീട്ടുകാരും അഞ്ച് തൊഴിലാളികളും ആക്രിക്കൂമ്പാരത്തിൽ വൈകിട്ടു വരെ നടത്തിയ തെരച്ചിലിൽ പെട്ടിയിൽനിന്നു പുറത്തുവീണ കമ്മൽ, വള, മോതിരം എന്നിവ ലഭിച്ചു. 24നു തുടർന്ന തെരച്ചിലിൽ പെട്ടിക്കുള്ളിലുള്ള നിലയിൽ മാലയും കണ്ടെത്തി.
വീണ്ടെടുത്ത സ്വർണം കടയുടമ നിസാർ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ വച്ച് ഉമ്മർകുട്ടിയുടെ ഭാര്യ എം.എസ്.അനിതയ്ക്കു കൈമാറി.



