കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എം.കെ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. അതേസമയം പ്രതിയായ അധ്യാപിക ഡോ.സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കേസിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം ജാതിയുടെയും നിറത്തിന്റെയും പേരിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിന് മുൻപ് തങ്ങളെ അറിയിച്ചിരുന്നതായി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്. ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് നിതിന്‍ ജീവനൊടുക്കിയതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.
വ്യാഴാഴ്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.



