ജയ്പൂർ: രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോളിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ജോണി, രവീന്ദുത്ത് യാദവ്, കവിത (15), കവിതയുടെ ബന്ധുവായ ഒരു ഏഴ് വയസുകാരി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഹരിയാനയിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു രവീന്ദുത്ത്. അപകടസമയത്ത് പെൺകുട്ടികൾ ഉപയോഗ ശൂന്യമായ കുപ്പികൾ തരംത്തിരിക്കുകയും അടപ്പുകൾ മാറ്റുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ രവീന്ദുത്ത് കത്തുന്ന ബീഡി കൂട്ടിയിട്ടിരുന്ന കുപ്പിയിലേയ്ക്ക് അബദ്ധത്തിൽ വലിച്ചെറിഞ്ഞു. കുപ്പികളിലെ സ്പിരിറ്റിലേയ്ക്ക് തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. തീ ആളിപടർന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കടയുടെ ഭിത്തിയിൽ തട്ടി അവിടെ കുടുങ്ങിപോവുകയായിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നും തുടർന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതാണെന്നും പോലീസ് പറഞ്ഞു.
കടയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടു. കടയുടമയായ കരൺ സിംഗ് നിലവിൽ ഒളിവിലാണ്. ഇയാളുടെ സഹായിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



