ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെ ഭരണഘടനാവിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം പുരോഗമിക്കുന്നു. എട്ടാം ദിവസമാണ് ഒന്‍പതംഗ ഭരണഘടനാബെഞ്ചിനു മുന്നിൽ ഇന്നലെ വാദം നടന്നത്.
മതപരമായ ആചാരങ്ങൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 25(2) പ്രകാരം സംരക്ഷണമുണ്ടെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചിനുമുന്നിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ട് വാദിച്ചു.
എന്നാൽ ആർട്ടിക്കിൾ 366(10) പ്രകാരം നിയമനിർമാണ സഭകൾ പാസാക്കിയ നിയമങ്ങളെ മാത്രമേ ’നിലവിലുള്ള നിയമം’ എന്നു വിളിക്കാനാകൂവെന്നും ആചാരങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന ഹർജിക്കാർ അയ്യപ്പനെതിരേ ചില പരാമർശങ്ങൾ നടത്തിയതിൽ പന്തളം കൊട്ടാരത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ. രാധാകൃഷ്ണൻ ആശങ്ക രേഖപ്പെടുത്തി.
വിശ്വാസികളുടെ കാഴ്ചപ്പാടിലൂടെ വേണം മതപരമായ ആചാരങ്ങളെ വിലയിരുത്താനെന്നും അവിശ്വാസികളുടെ യുക്തി ഇതിൽ പ്രസക്തമല്ലെന്നും യുവതീപ്രവേശനത്തെ എതിർക്കുന്ന സ്ത്രീഭക്തർക്കുവേണ്ടി ഹാജരായ ജയന്ത് മുത്തുരാജ് വാദിച്ചു. മതപരമായ കാര്യങ്ങളിൽ ഭരണകൂടം ഇടപെടുന്നത് രാഷ്ട്രീയത്തെയും മതത്തെയും ഒരുപോലെ അഴിമതിയിലാഴ്ത്തുമെന്ന് ജൈന സംഘടനകൾക്കുവേണ്ടി ഹാജരായ കൃഷ്ണൻ വേണുഗോപാൽ അഭിപ്രായപ്പെട്ടു.
വിഷയത്തിൽ ഭരണഘടനാ ബെഞ്ച് ഇതുവരെയും വാദം പൂർത്തിയാക്കിയിട്ടില്ല. ബുധനാഴ്ച വാദം പൂർത്തിയാക്കുമെന്നായിരുന്നു ചീഫ് ജസ്റ്റീസ് അറിയിച്ചിരുന്നത്. എന്നാൽ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെയടക്കം വാദം ഇനിയും നടക്കാനുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ദിവസങ്ങളിലേക്ക് വാദം നീണ്ടുപോകാനാണു സാധ്യത.



