കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം മിമിക്രി-സിനിമാ താരം കണ്ണൻ സാഗർ ആരോഗ്യവാനായി തിരിച്ചെത്തുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ തനിക്കു കരുത്തായത് നടൻ മമ്മൂട്ടിയുടെ കരുതലും രാജഗിരി ആശുപത്രിയിൽ ലഭിച്ച പരിചരണവുമാണെന്ന് കണ്ണൻ സാഗർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആദ്യ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ എത്തിയശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെ ജീവിതം തിരികെ നൽകിയവരോടുള്ള കടപ്പാട് താരം പങ്കുവച്ചത്. നടൻ മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനോടും താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും താരം പറഞ്ഞു.
രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. കെ.കെ. പ്രദീപ്, ഡോ. അക്ഷയ് നാരായൺ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കെ.എ. കോശി, ഡോ. യു.ആർ.ഡിബിൻ, ഫിസിയോതെറാപ്പിസ്റ്റ് ഡോ. മെറിൻ കൂടാതെ പരിചരിച്ച നഴ്സുമാർ എന്നിവരുടെയും പേരുകൾ എടുത്തുപറയാനും അദ്ദേഹം മറന്നില്ല.
കണ്ണൻ സാഗറിന്റെ രോഗവിവരം നടൻ രമേശ് പിഷാരടിയാണ് മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ചേർന്നു നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ശസ്ത്രക്രിയ.
രോഗമുക്തി നേടി കൂടുതൽ കരുത്തോടെ എത്രയും വേഗം കലാരംഗത്തേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.



