ബെംഗളൂരു: ബെൽഗാവിയിൽനിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട ഫ്ലൈ91 വിമാനത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതു യാത്രക്കാരെ മുൾമുനയിൽ നിർത്തിയത് നാലു മണിക്കൂർ. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് വിമാനം ആകാശത്തു വട്ടംചുറ്റിയത് പരിഭ്രാന്തി പരത്തി.
ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിന്റെ ചക്രങ്ങൾ പുറത്തേക്കു വരാൻ സഹായിക്കുന്ന ലാൻഡിംഗ് ഗിയർ സംവിധാനം പ്രവർത്തനരഹിതമായത്. ഇതോടെ പൈലറ്റ് ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിച്ചു.
വിമാനം ആകാശത്ത്തു ടർച്ചയായി വട്ടംചുറ്റുന്നതും സാങ്കേതിക തകരാറുള്ള വിവരവും അറിഞ്ഞതോടെ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി. വിമാനത്തിനുള്ളിൽ യാത്രക്കാർ കരയുന്നതിന്റെയും പ്രാർഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നു യാത്രക്കാർ പിന്നീടു പ്രതികരിച്ചു.
ഒടുവിൽ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും മൂലം വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതോടെയാണ് ആശങ്കകൾക്കു വിരാമമായത്.



