കടുത്തുരുത്തി: വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് ആശുപത്രി അധികൃതർ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്‍റെ ഭാര്യ കാർത്തിക (36)യാണ് വീട്ടിൽ പ്രസവിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ഇവർക്കു നാലു മക്കളുണ്ട്. രണ്ട് വയസുള്ള കുഞ്ഞ് പ്രസവസമയത്ത് കാർത്തികയുടെ കൂടെയുണ്ടായിരുന്നു.
കുഞ്ഞിന്‍റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്‍റെ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കാർത്തികയെ കട്ടിലിൽ കണ്ടത്. തുടർന്ന് മുട്ടുചിറയിലെ ആശുപത്രിയിൽ എത്തിച്ചത്.
നവജാതശിശുവിനെ തുണിയിൽ പൊതിഞ്ഞ് മേശയ്ക്കു മുകളിൽ വച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.



