ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ടയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പെർണി സ്വദേശികളായ സതീഷ്-ഗായത്രി ദമ്പതികളുടെ മകൾ ശരണ്യയാണ് മരിച്ചത്.
മറ്റ് കുട്ടികളോടെപ്പം കളിക്കുന്നതിനിടെ ശരണ്യ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കയറുകയായിരുന്നു. കുട്ടി കാറിനുള്ളിൽ കയറിയത് വീട്ടുകാരുടെയും ബന്ധുകളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇതിനിടെ കാറിന്റെ ജനലുകളും വാതിലുകളും ലോക്കായതോടെ ശരണ്യ കാറിനുള്ളിൽ കുടുങ്ങിപോവുകയായിരുന്നു.
കുറേനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപത്തെ വീടുകളിലും പരിസരത്തും തിരച്ചിൽ നടത്തി. മണിക്കൂറുകൾക്ക് ശേഷമാണ് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിൽ ശരണ്യയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാർ തുറന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിനുള്ളിൽ വായുസഞ്ചാരമില്ലാത്തതിനാൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഗായത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



