തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പോലീസിനും കോളജ് മാനേജ്‌മെന്‍റിനുമെതിരേ ഗുരുതര ആരോപണവുമായി കുടുംബം.

ഇത്രയും ദിവസമായിട്ടും നിതിന്‍റെ മരണത്തിൽ കുറ്റാരോപിതരായ അധ്യാപകരായ റാമിനെയും സംഗീതയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവർക്ക് പോലീസില്‍ നിന്നോ മാനേജ്‌മെന്‍റില്‍ നിന്നോ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കുടുംബം ആരോപിച്ചു.

അന്വേഷണം ഊര്‍ജിതമാക്കണം. കേസ് വലിച്ചുനീട്ടി കൊണ്ടുപോയേക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്നും നിതിന്‍ രാജിന്‍റെ സഹോദരി രാഖി ചോദിച്ചു.

നിതിന്‍റെ മരണം സംബന്ധിച്ച് ആദ്യം പറയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നത്. മൂന്നുനില എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് മാറി. മാനേജ്‌മെന്‍റിന്‍റെ ഭാഗത്ത് നിന്നും ഒരു ഫോണ്‍ പോലും വന്നിട്ടില്ലെന്നും സഹോദരി പറഞ്ഞു.

ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അധ്യാപികയായ ലത തങ്ങളെ ബന്ധപ്പെടാത്തതെന്നും കുടുംബം ചോദിക്കുന്നു.