പെഗിയ (സൈപ്രസ്): 2026 ഫിഡെ ഓപ്പണ്‍ (പുരുഷ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ എതിരാളി ആരെന്നു തീരുമാനമായി. 2026 ഫിഡെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ജയം കുറിച്ച ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്ഡറോവാണ് ഗുകേഷിന്റെ എതിരാളി.
സൈപ്രസിലെ പെഗിയയില് നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കേയാണ് സിന്‍ഡറോവ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചതും ഡി. ഗുകേഷിന്റെ ലോക കിരീടത്തിനു വെല്ലുവിളിയാകാനുള്ള ചലഞ്ചര്‍ പട്ടം സ്വന്തമാക്കിയതും.
14 റൗണ്ടുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍, ഇന്നലെ നടന്ന 13-ാം റൗണ്ടിനിറങ്ങുമ്പോള്‍ സിന്ഡറോവിന് ചാമ്പ്യന്‍ പട്ടത്തിലേക്ക് ഒരു സമനിലയുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നെതര്‍ലന്‍ഡ്സിന്റെ അനിഷ് ഗിരിയായിരുന്നു 13-ാം റൗണ്ടില്‍ ഉസ്ബക്ക് താരത്തിന്റെ എതിരാളി. വെള്ളക്കരുക്കളുമായി കളിച്ച അനിഷ് ഗിരിയെ സമനിലയിൽ തളച്ച് ജാവോഖിർ സിൻഡറോവ് ചാന്പ്യൻപട്ടം സ്വന്തമാക്കി. 13 റൗണ്ട് പൂർത്തിയായപ്പോൾ സിൻഡറോവിന് 9.5 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അനിഷ് ഗിരിക്ക് 7.5 പോയിന്റാണുള്ളത്.
ഇന്നു നടക്കുന്ന അവസാന റൗണ്ടില്‍ ചൈനീസ് താരം വെയ് യിയെ സിന്‍ഡറോവ് നേരിടും.
റിക്കാര്‍ഡ് ജയം
ഫിഡെ ഓപ്പണ്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ആധുനിക ചരിത്രത്തില്‍ (ഡബിള്‍ റൗണ്ട് റോബിന് ഫോര്‍മാറ്റ്) ഏറ്റവും കൂടുതല്‍ ജയം നേടുന്ന താരമെന്ന റിക്കാര്‍ഡ് 10-ാം റൗണ്ടില്‍ സിന്‍ഡറോവ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (19) താരമെന്ന റിക്കാര്‍ഡ് കുറിച്ചായിരുന്നു ജാവോഖിര്‍ സിന്‍ഡറോവിന്റെ കിരീടധാരണം.
വൈശാലി..?
വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ കസാക്കിസ്ഥാന്റെ ബിബിസാര അസുബൈവയും ഇന്ത്യയുടെ ആർ. വൈശാലിയും 7.5 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു. സോൺബോൾ ബെർഗർ (എസ്ബി) സ്കോറിൽ ബിബിസാരയേക്കാൾ (49.75) പിന്നിലാണ് വൈശാലി (46).
ഇന്നു നടക്കുന്ന അവസാന റൗണ്ടിൽ ബിബിസാര സമനില വഴങ്ങുകയും വൈശാലി ജയിക്കുകയും ചെയ്താൽ, വൈശാലിക്ക് കാൻഡിഡേറ്റ്സ് ചാന്പ്യൻപട്ടം സ്വന്തമാക്കാം. ബിബിസാരയുടെ എതിരാളി ഇന്ത്യക്കാരിയായ ദിവ്യ ദേശ്മുഖാണ്. റഷ്യയുടെ കാതെറിന ലാഗ്നോയാണ് വൈശാലിയുടെ എതിരാളി.



