മുംബൈ: സംഗീത പരിപാടിക്കിടെ അമിതമായ അളവിൽ ലഹരിമരുന്ന് കഴിച്ച രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു. ഏപ്രിൽ 11 ന് രാത്രി ഗോരേഗാവിലെ നെസ്കോ സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.
2,000 രൂപ പ്രവേശന ഫീസ് നൽകി ഏകദേശം 4,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ചിലർ എംഡിഎംഎ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
പുലർച്ചെ 12ഓടെ മൂന്ന് കുട്ടികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ 24കാരിയായ യുവതിയും 28കാരനായ യുവാവും മരിച്ചു.
മരിച്ചവരിൽ ഒരാൾ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ ടാക്സിയിൽ വച്ച് ഒരു ഗുളിക കഴിച്ചുവെന്നും പിന്നീട് രണ്ടാമത് ഒരു ഗുളിക കൂടി കഴിച്ചുവെന്നും പോലീസ് പറഞ്ഞു. മരണകാരണം അമിത അളവിൽ മയക്കുമരുന്ന് കഴിച്ചതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്തയാളും ഒരു വിദ്യാർഥിയാണെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും ഏഴ് ഗുളികകൾ കണ്ടെത്തി.
ഇവന്റ് ഓർഗനൈസർ വിഹാൻ, നെസ്കോ ഇവന്റ് ഓർഗനൈസേഷൻ മാനേജ്മെന്റ് അംഗം സണ്ണി വിനോദ് ജെയിൻ, ഇന്റേണൽ സെക്യൂരിറ്റി ടീം അംഗം ബാലകൃഷ്ണൻ ബലറാം, മറ്റ് രണ്ട് വിദ്യാർഥികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.



