ബംഗളൂരു: അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എം. സ്വാമി ദുരെ (45) യാണ് മരിച്ചത്. അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ ഇടിച്ച് ബസിനും കാറിനുമിടയിൽ കുടുങ്ങിയാണ് ഇദ്ദേഹം മരിച്ചത്.
തമിഴ്നാട്ടിൽ ഒരു ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യ ജയശ്രീക്കൊപ്പം മടങ്ങിയെത്തിയതായികുന്നു ഇദ്ദേഹം. റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് അപകടം. ഹോട്ടലിന് സമീപം പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.
കാറുടമ തക്കോൽ പാർക്കിംഗ് അറ്റൻഡന്റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ സ്വകാര്യ കന്പനിയുടെ ജീവനക്കാരനായ ബാലസുബ്രഹ്മണ്യം എന്നയാൾ വാഹനം മാറ്റി പാർക്ക് ചെയ്യാനാണെന്ന വ്യാജേന അനുവാദമില്ലാതെ താക്കോൽ കൈക്കലാക്കുകയായിരുന്നു.
തുടർന്ന് അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ സ്വാമിയെ ഇടിച്ച് വലിച്ചിഴക്കുകയും സമീപത്തെ ബസിനോട് ചേർന്ന് ഇദ്ദേഹം കുടുങ്ങി പോവുകയുമായിരുന്നു. സംഭവം കണ്ടു നിന്ന സ്വാമിയുടെ ഭാര്യ ജയശ്രീ കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലസുബ്രഹ്മണ്യം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ പോലീസ് ഇയാളെ പിടികൂടി. പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി.
സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലസുബ്രഹ്മണ്യത്തിനെതിരെ കേസെടുത്തിട്ടുണ്ട്.



