ബംഗളൂരു: വ്യാജ തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളോട് മോചനദ്രവ്യം ആവശ്യപ്പെട്ട കോളജ് വിദ്യാർഥികൾ അറസ്റ്റിൽ. ബംഗളൂരുവിലെ ജെയ്ൻ സർവകലാശാലയിലാണ് സംഭവം.
ബിഹാർ, ജാർഖണ്ഡ്, കേരളം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദ്യാർഥികളാണ് ഒഡീഷ സ്വദേശിയായ മൊഹന്തിയെ തട്ടിക്കൊണ്ടുപോയത്. മൊഹന്തിയെ കാറിൽ കയറ്റിക്കൊണ്ടുപോയ സംഘം, പ്രതികളിൽ ഒരാളുടെ മുറിയിൽ എത്തിച്ച് പൂട്ടിയിടുകയായിരുന്നു.
തുടർന്ന് മൊഹന്തിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യമായി 50,000 രൂപ ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപ നൽകിയ സുഹൃത്തുക്കൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പോലീസ് സംഘത്തെ പിടികൂടുകയായിരുന്നു.
പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും വ്യാജ ലോഹ തോക്ക്, കത്തി, കാർ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, നാല് പ്രതികളും സ്ഥിരം കുറ്റവാളികളാണെന്നും ഒരു സംഘമായി പ്രവർത്തിച്ചിരുന്നതായും നിരവധി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി.



