ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തന്റെ പ്രധാന തെരഞ്ഞെടുപ്പ് റാലികൾ പലതും റദ്ദാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വിജയുടെ ഈ നീക്കത്തെ പരിഹസിച്ചുകൊണ്ട് ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിശ്ചയിച്ചിരുന്ന നിരവധി പൊതുപരിപാടികളും റാലികളുമാണ് വിജയ് പെട്ടെന്ന് റദ്ദാക്കിയത്. ഇത് വിജയ്യുടെ ആരാധകരെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്.
വോട്ട് തേടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതിന് പകരം വിജയ് വീട്ടിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് ഡിഎംകെ പരിഹസിച്ചു. വിജയ്യുടെ രാഷ്ട്രീയ പ്രവർത്തനം ‘വർക്ക് ഫ്രം ഹോം’ മാതൃകയിലാണെന്നും ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ റാലികൾ റദ്ദാക്കിയതിന് പിന്നിൽ കൃത്യമായ തന്ത്രങ്ങളുണ്ടെന്നാണ് ടിവികെ നൽകുന്ന സൂചന.



