കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നായിരിക്കണമെന്ന തന്റെ മുൻ പ്രസ്താവന തിരുത്തി എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസിക്കാണെന്നും മറ്റ് പ്രസ്താവനകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നുള്ള ആളാകണമെന്നും വി.ഡി. സതീശന്റെ പ്രവർത്തന രീതിയാണ് കേരളത്തിന് ആവശ്യമെന്നും ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
ഷിയാസിന്റെ പ്രസ്താവനയെ തള്ളി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എഐസിസിയാണെന്നും പ്രാദേശിക തലത്തിലല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അവർ പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി പദത്തിന് യോഗ്യരാണെന്നും ദീപ്തി കൂട്ടിച്ചേർത്തു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ 14 സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.



