മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഉയർന്നുവരുന്ന അവകാശവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചയുടൻ പാർട്ടിക്കുള്ളിൽ തർക്കം തുടങ്ങിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് അതിന്റേതായ വ്യക്തമായ സംവിധാനങ്ങളുണ്ട്. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഹൈക്കമാൻഡ് അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് കെ മുരളീധരൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടാത്തതിന് സമുദായങ്ങളെ കുറ്റം പറയരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചില സമയങ്ങളിൽ സമുദായ വോട്ട് കിട്ടാതിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതിന്റെ പേരിൽ സമുദായത്തെ പൂർണ്ണമായി തള്ളിപ്പറയുന്ന സമീപനം പാടില്ല. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ ശക്തമായ ഏകീകരണം ഇത്തവണ കേരളത്തിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ 5000 വോട്ടിന് വട്ടിയൂർക്കാവിൽ യുഡിഎഫ് വിജയിക്കുമെന്നും കെ മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിന് നല്ലൊരു മുഖ്യമന്ത്രിയെ കോൺഗ്രസ് നൽകുമെന്നും അതുമായി ബന്ധപ്പെട്ട തീരുമാനം പെട്ടെന്നുണ്ടാകുമെന്നും ഹൈബി ഈഡൻ എംപി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ മുൻ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഷിയാസിനെ മാധ്യമങ്ങൾ പെടുത്തിയതാണെന്ന് ഹൈബി ഈഡൻ മറുപടി നൽകി.
അതേസമയം, താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ബോധപൂർവ്വം വളച്ചൊടിച്ചതാണെന്ന് എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ഇത്തരം കാര്യങ്ങൾ പാർട്ടി വേദികളിൽ പറയുന്നതാണ് കോൺഗ്രസിലെ കാലങ്ങളായുള്ള രീതി. എറണാകുളം ജില്ലയിൽ നിന്നായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്ന് ഷിയാസ് പറഞ്ഞതായി വാർത്തകൾ വന്നത് സംസ്ഥാന തലത്തിൽത്തന്നെ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് നേതാക്കളുടെ വിശദീകരണം.



