ന്യൂഡൽഹി: ഇന്ത്യയുടെ എൽപിജി ഉപഭോഗത്തിൽ ഇടിവ്. മാർച്ചിൽ ഏകദേശം 16 ശതമാനത്തിന്റെ പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവുമാണ് രേഖപ്പെടുത്തിയത്. നിലവിൽ 21 മാസത്തിനിടെ ഏറ്റവും കുറഞ്ഞ അളവായ 2.38 മില്യൺ ടണ്ണിലാണ് എല്‍പിജി ഉപഭോഗം രേഖപ്പെടുത്തിയത്.
അതേസമയം മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം 2025നേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യൺ ടണ്ണിലെത്തി. 2019 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഉയർച്ചയാണിത്. രാജ്യത്ത് ആവശ്യമുള്ള എൽപിജിയുടെ 60 ശതമാനത്തിൽ ഭൂരിഭാഗവും ഹോർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എൽപിജി ഇറക്കുമതി ഫെബ്രുവരിയിൽ രണ്ട് മില്യൺ ടണ്ണിൽനിന്ന് മാർച്ചായപ്പോഴേക്കും 1.1 മില്യണായി കുറഞ്ഞു.
എന്നാൽ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസൽ ഉപഭോഗം 8.73 ടണ്ണായി ഉയർന്നപ്പോൾ പെട്രോൾ ഉപഭോഗം 3.78 ടൺ റിക്കാർഡ് ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഇന്ധന വിതരണം തടസപ്പെടുമെന്ന സംശയത്തില്‍ ഔട്ട്ലെറ്റുകളിൽ തിരക്കേറിയിരുന്നു.



