മംഗളൂരു: ചിക്കമഗളൂരു ബാബാ ബുധൻഗിരി മലയിൽ വിനോദസഞ്ചാരത്തിനെത്തി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണകാരണം വീഴ്ചയിലേറ്റ പരിക്കുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ വലതുഭാഗത്തേറ്റ ശക്തമായ ആഘാതമാണ് മരണകാരണമായത്. പെൺകുട്ടിയുടെ ശരീരമാസകലം പരിക്കുകളുണ്ട്.
അസ്ഥികൾ മിക്കതും ഒടിഞ്ഞുനുറുങ്ങിയ നിലയിലാണ്. അതേസമയം പെൺകുട്ടി ധരിച്ചിരുന്ന ജീൻസും ടോപ്പും അതേപടിയുണ്ടായിരുന്നു. വീഴ്ചയ്ക്കിടെ സംഭവിച്ച ചെറിയ കീറലുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
മലമുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ശ്രീനന്ദ അവസാനമായി ഉണ്ടായിരുന്ന സ്ഥലവും മലയിടുക്കിൽ മൃതദേഹം കണ്ടെത്തിയ സ്ഥലവും പെൺകുട്ടിയുടെ അച്ഛന്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അവസാനം കണ്ട സ്ഥലത്തുനിന്ന് ശ്രീനന്ദ നടന്നുകയറിയത് മൃതദേഹം കണ്ട സ്ഥലത്തിനു മുകളിലേക്കായിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇതിൽനിന്നു സൂചന ലഭിച്ചത്.
ശ്രീനന്ദയെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാകാമെന്നതിന്റെ ഒരു ലക്ഷണവും കണ്ടെത്താനായില്ല. അബദ്ധത്തിലോ കാഴ്ചകൾ കാണുന്നതിനു വേണ്ടിയോ പെൺകുട്ടി ഈ ഭാഗത്തേക്കു നടന്നുനീങ്ങി കാൽതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. മലമുകളിലെ സുരക്ഷാവേലിയുടെ പുറത്താണ് ഈ സ്ഥലമുള്ളത്. നേരത്തേ കുട്ടികൾ ഈ ഭാഗത്തേക്കു നീങ്ങാൻ ശ്രമിക്കുമ്പോൾ ബന്ധുക്കൾ വിലക്കിയിരുന്നതായി സൂചനകളുണ്ട്.
ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് മൃതദേഹം മലയടിവാരത്തുനിന്നു പുറത്തെടുത്തത്. ചിക്കമഗളൂരു താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് ഒരുമണിയോടെ ഐവർമഠത്തിൽ നടക്കും.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയതായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഏക സഹോദരൻ സച്ചു പോളിടെക്നിക് വിദ്യാർഥിയാണ്.



