കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശാലിനിയെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെതിരായ കേസ് അറിയില്ലെന്നും നടന്‍ ബോബി കുര്യന്‍റെ ബന്ധുക്കളെ കാണാനായാണ് രഞ്ജിത്തിനൊപ്പം താന്‍ കാറില്‍ പോയത് എന്നുമാണ് ശാലിനിയുടെ മൊഴി.

സംവിധായകനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് താന്‍ കേസിനെ കുറിച്ച് അറിഞ്ഞത് എന്നും ശാലിനി മൊഴി നല്‍കി. നടന്‍ ബോബി കുര്യനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും. കേസ് എടുത്തതിന് പിന്നാലെ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തൊടുപുഴ മുട്ടത്ത് വച്ചാണ് വാഹനം തടഞ്ഞു നിര്‍ത്തി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശാലിനിയും ബോബി കുര്യനും ഒപ്പമുണ്ടായിരുന്നു. ഇവര്‍ രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാണ് പോലീസിന്‍റെ നിഗമനം.

അതേസമയം, കര്‍ശന ഉപാധികളോടെയാണ് വെള്ളിയാഴ്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുള്ളതിനാല്‍ സംഭവം നടന്ന ലൊക്കേഷനിലേക്ക് പോകരുത് എന്നീ ഉപാധികള്‍ അംഗീകരിച്ചാണ് രഞ്ജിത്ത് ജയില്‍ മോചിതനായത്.

തനിക്കെതിരെ എത്തിയത് വ്യാജ പരാതിയാണ് എന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം. ലൈംഗികാതിക്രമം നടത്തിയിട്ടില്ല. 250 ഓളം അണിയറപ്രവര്‍ത്തകരുള്ള സെറ്റാണിത്. അങ്ങനെയൊരിടത്ത് പീഡനം സാധ്യമല്ല. അഭിനയം മോശമായതിനെത്തുടര്‍ന്ന് നടിയുടെ ചില സീനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്നുള്ള വിരോധത്തിലാണ് പരാതി നല്‍കിയത് എന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം.