സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കാഞ്ഞിരപ്പള്ളി രൂപത. പി സി ജോര്‍ജ് അവസരവാദിയാണെന്നാണ് രൂപതയുടെ മറുപടി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പി സി ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. സഭയെ തന്റെ ആവശ്യങ്ങള്‍ക്കായി പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണ്. പി സി ജോര്‍ജ് അവസരവാദിയാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ മാനക്കേടാണ്. സഭയക്കും മെത്രാന്‍മാര്‍ക്കും എതിരെ ഇത്തരം നിലപാട് തുടര്‍ന്നാല്‍ നിലപാട് കടുപ്പിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്നറിയിപ്പ് നല്‍കി.

മെത്രാന്മാര്‍ ഊളത്തരം കാണിക്കുന്നെന്നും, രാഷ്ട്രീയം പറഞ്ഞാല്‍ രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു പി സി ജോര്‍ജ് ഉയര്‍ത്തിയ വിമര്‍ശനം. മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു- പി സി ജോര്‍ജിന്റെ പ്രതികരണം. പാലാ പിതാവ് ഇന്നു വരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും ഇന്നുവരെ പറഞ്ഞിട്ടില്ല. മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് പറഞ്ഞത്. പക്ഷെ കാഞ്ഞിരപ്പള്ളി പിതാവ് യുഡിഎഫിന് വോട്ടു ചെയ്യാന്‍ പറഞ്ഞു. അത് വിവരക്കേടാണ്. അങ്ങനെ പറയാന്‍ പാടുണ്ടോ?. മഠങ്ങളില്‍ വിളിച്ചാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതുകൊണ്ട് മഠങ്ങളിലെ വോട്ടെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.