കൊച്ചി: ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ മലപ്പുറം സ്വദേശി 14കാരി നിരീക്ഷണത്തില്‍ തുടരുന്നു. വ്യാഴാഴ്ച എയര്‍ ആംബുലന്‍സില്‍ വഴിയാണ് മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്‍റെ ഹൃദയം കൊച്ചിയില്‍ എത്തിച്ചത്.

ഉച്ചയ്ക്ക് 2.40ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെ ഹെലിപ്പാഡില്‍ എത്തിച്ച ഹൃദയം നാലു മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തിരുന്നു. 5.30 ഓടെ ഹൃദയം മിടിച്ചു തുടങ്ങി. രാത്രി ഒമ്പതോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.

അഞ്ചു വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു കുട്ടി. ഹൃദയത്തിന്‍റെ വലതുവശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു. കഴിഞ്ഞ മാസം മുതല്‍ അവയവ സ്വീകരണത്തിനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഹൃദയം ലഭിക്കുമെന്ന വിവരം വന്നതോടെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയ കുട്ടിയും കുടുംബവും പിറ്റേന്ന് പുലര്‍ച്ചെ കൊച്ചിയില്‍ തിരികെയെത്തി. അതേസമയം, ജയി ജയകുമാറിന്‍റെ ഒരു വൃക്ക കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ എത്തിച്ചു.