ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സാന്പത്തിക പ്രതിസന്ധി നേരിടുന്ന വ്യോമയാന മേഖലയ്ക്ക് സഹായമായി ആഭ്യന്തര വിമാനക്കന്പനികളുടെ നിലവിലെ ലാൻഡിംഗ്, പാർക്കിംഗ് നിരക്കുകളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
അടുത്ത മൂന്ന് മാസത്തേക്ക് ആഭ്യന്തര വിമാനങ്ങൾക്ക് 25 ശതമാനം ഇളവ് അനുവദിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കി. തീരുമാനം ഉടനടി നടപ്പാക്കും.
ഇതുവഴി ഏകദേശം 400 കോടി രൂപയുടെ ആശ്വാസം വിമാനക്കന്പനികൾക്കു ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ടിക്കറ്റുകളുടെ നിരക്ക് വർധന കുറയ്ക്കുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്നാണ് സർക്കാരും വിമാനക്കന്പനികളും കരുതുന്നത്. എയർപോർട്ടുകൾ ഈടാക്കുന്ന തുകയിൽ ഇളവ് വരുത്താൻ എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള കന്പനികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റിക്ക് കീഴിലുള്ള പ്രധാന വിമാനത്താവളങ്ങളിലും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള വിമാനത്താവളങ്ങളിലും ഇളവ് ലഭ്യമാകും.
വ്യോമയാന മേഖലയുടെ സ്ഥിരത ഉറപ്പാക്കാനും പ്രതിസന്ധിഘട്ടത്തിലും സുരക്ഷിതവും ലാഭകരവുമായ വിമാന സർവീസുകൾ സാധ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.
ആഭ്യന്തര വിമാന ഇന്ധനത്തിന്റെ വിലവർധന 25 ശതമാനമായി കേന്ദ്രം നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച വിമാന ടിക്കറ്റ് നിരക്കിൽ 44 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.



