ന്യൂയോര്‍ക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്തിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിര്‍ണായകമാണ്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോണ്‍ പി മുര്‍ത്ത എന്ന പ്രത്യേക കപ്പൽ സജ്ജമാണ്. കപ്പലിൽ വെച്ചു തന്നെ സഞ്ചാരികളുടെ പ്രാഥമിക വൈദ്യ പരിശോധന നടത്തും. അതിനുശേഷം ഹെലികോപ്റ്ററിലാകും നാല് പേരെയും ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് മാറ്റുക. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ആർട്ടെമിസ് -2 ദൗത്യ സംഘം മടങ്ങി വരുന്നത്. 54 വർഷത്തിന് ശേഷം നടന്ന മനുഷ്യ ചാന്ദ്ര ദൗത്യത്തിലൂടെ അത്യപൂർവ ചിത്രങ്ങൾ സംഘം പകർത്തുകയും ചെയ്തു.
ഭൂമിയോട് അടുത്ത് ആര്‍ട്ടെമിസ് 2 സംഘം; ഇനിയുള്ളത് നിര്‍ണായക ഘട്ടം, നാളെ പുലര്‍ച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും



