ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മദ്യലഹരിയിലായിരുന്ന കെ. രാം കുമാർ റെഡ്ഡി (34) ഓടിച്ച കാറാണ് രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥികളായ കെ. ശിവ (20), എൻ. സന്തീപ് കുമാർ (20) എന്നിവരെ ഇടിച്ച് വീഴ്ത്തിയത്.
ഓംകാർ നഗറിലെ ഡിവൈഡറിനു സമീപം വിദ്യാർഥികൾ ബൈക്കിൽ ഇരിക്കുന്പോൾ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
വിദ്യാർഥികളെ ഇടിച്ച ശേഷം കാർ ഒരു കാൽനടയാത്രക്കാരനെയും ഇടിച്ചു. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് കാറിനടിയിൽ കുടുങ്ങുകയും 20 കിലോമീറ്ററോളം വലിച്ചുകൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഉള്ളിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ രാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.



