കോഴിക്കോട്: കര്‍ണാടക കുടകിലെ തടിയന്‍ഡമോള്‍ മലയില്‍ ട്രക്കിംഗിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി ജീവനക്കാരിയുമായ ശരണ്യക്കെതിരേ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നതിനിടെ ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന പരാതിയുമായി ബിജെപി കുടക് റൂറല്‍ യൂണിറ്റ് കമ്മിറ്റി. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നാപോക് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഏപ്രില്‍ രണ്ടിനാണ് 12 അംഗ സംഘത്തോടൊപ്പം ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ മല കയറാന്‍ പോയത്. മടങ്ങിവരുന്നതിനിടെ സംഘത്തില്‍നിന്ന് വേര്‍പെട്ടുപോയ ശരണ്യ കൊടും വനത്തിനുള്ളില്‍ പെട്ടുപോവുകയായിരുന്നു. നാലു ദിവസത്തിനുശേഷം ഏപ്രില്‍ അഞ്ചിനാണ് തെരച്ചിലില്‍ യുവതിയെ ഉള്‍വനത്തില്‍ കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തില്‍ ഭക്ഷണം പോലുമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് താന്‍ അതിജീവിച്ചതെന്ന് തിരിച്ചെത്തിയ ശരണ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആഹാരമില്ലാതെ നാലു ദിവസം കാട്ടില്‍ കഴിഞ്ഞിട്ടും ശരണ്യക്ക് കാര്യമായ ശാരീരിക അവശതകള്‍ ഇല്ലായിരുന്നു എന്നും ഇത് സംശയമുണര്ത്തുന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. ശരണ്യക്കായി വന്‍തോതില്‍ സമയവും പണവും ചെലവഴിച്ചാണ് പോലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്. തിരോധാനം വ്യാജമാണെങ്കില്‍ സര്‍ക്കാര്‍ പണവും സമയവും പാഴാക്കിയതിന് ശരണ്യക്കെതിരേ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് പോലീസിന്റെ പ്രതികരണം. ശരണ്യയെ കാണാതായ സംഭവത്തിലും അതിജീവനത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പര്വതാരോഹകന് ഷെയ്ഖ് ഹസന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ സംശയങ്ങളുന്നയിച്ചതിനു പിന്നാലെയാണ് ബിജെപി പരസ്യമായി രംഗത്തുവന്നത്.
കാടിന്റെ ഭീകരത നേരിട്ടറിഞ്ഞ ഒരാള്‍ക്കും ശരണ്യയുടെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ഷെയ്ഖ് ഹസന് ഖാന് പറയുന്നത്.



