ബംഗളൂരു: ഡെലിവറി ബോയിയെ മൂന്ന് പേർ ചേർന്ന് ആക്രമിച്ച് പണം കവർന്നു. ഉത്തർപ്രദേശ് സ്വദേശി ഗോപീകിഷനെയാണ് മൂന്ന് പേർ ചേർന്ന് മർദിക്കുകയും 49,000 രൂപ ഓൺലൈനായി തട്ടിയെടുക്കുകയും ചെയ്തത്.
പഠന ചെലവിനും ദൈനംദിന ആവശ്യങ്ങൾക്കുമായി അവധി ദിവസങ്ങളിൽ ഡെലിവറി ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു ഗോപീകിഷൻ. സുഹൃത്ത് ഓംകാറിനോപ്പം ഓർഡറിനായി കാത്തുനിൽക്കുന്പോഴായിരുന്നു മൂന്ന് പേർ ഇവരെ സമീപിച്ചത്. പ്രതികൾ ഇരുവരോടും പണം ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തു.
പോക്കറ്റുകൾ പരിശോധിച്ചെങ്കിലും പണം ലഭിക്കാത്തതിനെ തുടർന്ന് ഗോപീകിഷന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പാസ്വേർഡ് കൈക്കലാക്കി. പല തവണകളായി 49,000 രൂപ പ്രതികൾ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും പോലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് സുഹൃത്തുകളുടെയും ബന്ധുക്കളുടെയും നിർദേശപ്രകാരമാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പേലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.



