കൊച്ചി: കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മഴയ്ക്ക് മുമ്പേ തോട്ടപ്പിള്ളി സ്‌പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. പ്രളയത്തേക്കാൾ സർക്കാരിന് പ്രാധാന്യം കരിമണൽ ആയിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു.

2019 മേയ് 31ന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായ മാത്യു ടി. തോമസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്‍റെ വിശദാംശങ്ങൾ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. യോഗത്തിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായി ജലവിഭവ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.

ഇനി പ്രളയം വന്നാൽ കുട്ടനാട് പ്രതിസന്ധിയിലാകുമെന്നും അതിന് മുമ്പ് മണൽ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. വെള്ളപ്പൊക്കം വന്ന് മണ്ണു പോകുന്നതിന് മുമ്പ് നീക്കം ചെയ്യാനാണിത്.

തോട്ടപ്പിള്ളി സ്‌പിൽവേയ്ക്ക് മുന്നിൽ അടിഞ്ഞു കൂടിയിട്ടുള്ള കരിമണൽ എടുക്കാനാണ് മുൻഗണന. 2018ലും 2019ലും ഇവരുടെ ആകുലത ഈ മണ്ണാണ്. ജലവിഭവ വകുപ്പിന് മണ്ണ് നീക്കം ചെയ്യുന്നതിന് എന്തിനാണ് വെപ്രാളമെന്നും കുഴൽനാടൻ ചോദിച്ചു.

പ്രളയത്തിലും സിപിഎം-ബിജെപി ഡീൽ നടന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. സുരേഷ് ഗോപി മുഖ്യമന്ത്രിയോട് വലിയ മഴ വരാൻ പോവുകയാണ് നടപടി എടുക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നതായി പറഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹം മൗനം പാലിക്കുകയാണ്. സിപിഎമ്മിനെ സഹായിക്കാനാണ് ഇവരെല്ലാം ചേർന്ന് തന്നെ ആക്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.