ലബനനിൽ ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം നടത്തിയ വധശ്രമം പരാജയപ്പെട്ടു. ഞായറാഴ്ച ബെയ്റൂട്ടിന് കിഴക്ക് ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ അയിൻ സാദെയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ലക്ഷ്യം തെറ്റുകയും സിവിലിയൻമാർ കൊല്ലപ്പെടുകയും ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സമ്മതിച്ചു. ഹിസ്ബുല്ലയെ ശക്തമായി എതിർക്കുന്ന രാഷ്ട്രീയ ഗ്രൂപ്പായ ലബനീസ് ഫോഴ്സസ് പാർട്ടിയുടെ മുതിർന്ന നേതാവ് പിയറി മൗവാദും ഭാര്യ ഫ്ലാവിയയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അയിൻ സാദെയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിന് നേരെയാണ് ഇസ്രായേല്‍ മിസൈൽ വർഷിച്ചത്. ലക്ഷ്യമിട്ട ഹിസ്ബുല്ല കേന്ദ്രത്തിന് ഒരു നില താഴെയുള്ള ഫ്ലാറ്റിലായിരുന്നു പിയറി മൗവാദും കുടുംബവും താമസിച്ചിരുന്നത്. പിയറി മൗവാദ് ഒരു പോരാളിയോ സൈനിക ലക്ഷ്യമോ ആയിരുന്നില്ലെന്നും കുടുംബത്തോടൊപ്പം വീട്ടിൽ ഈസ്റ്റർ ആഘോഷിക്കുന്നതിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചതെന്നും ലബനീസ് ഫോഴ്സസ് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. മിസൈൽ ലക്ഷ്യം തെറ്റിയതാകാമെന്നും സിവിലിയൻമാർക്ക് പരിക്കേറ്റതിൽ അതീവ ഖേദമുണ്ടെന്നും ഇസ്രായേല്‍ സൈന്യം പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
സംഭവം നടന്നതിന് പിന്നാലെ ഹിസ്ബുല്ലയെ ശക്തമായി അപലപിച്ചുകൊണ്ട് ലബനീസ് ഫോഴ്സസ് പാർട്ടി രംഗത്തെത്തി. സൈനിക ഏറ്റുമുട്ടലുകളെ ജനവാസ മേഖലകളിലേക്ക് ഹിസ്ബുല്ല ബോധപൂർവ്വം വലിച്ചിഴയ്ക്കുകയാണെന്ന് അവർ ആരോപിച്ചു. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ നടക്കുന്നത് നിരപരാധികളായ സിവിലിയൻമാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നാണ് പാർട്ടിയുടെ നിലപാട്. കൊല്ലപ്പെട്ട പിയറി മൗവാദ് ഹിസ്ബുല്ലയുടെ നിലപാടുകളെ രാഷ്ട്രീയമായി നേരിട്ടിരുന്ന വ്യക്തിയായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. സിവിലിയൻമാർ ഉൾപ്പെടാത്ത വ്യക്തികളെയാണ് ആക്രമണം ബാധിച്ചതെന്ന റിപ്പോർട്ടുകൾ ഗൗരവമായി പരിശോധിക്കുമെന്ന് അവർ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ആവർത്തിച്ചാൽ ഇറാന്റെയും ഹിസ്ബുല്ലയുടെയും തിരിച്ചടി അതിരൂക്ഷമായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ലക്ഷ്യം പിഴച്ചുള്ള ആക്രമണം മേഖലയിൽ കൂടുതൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.



