ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒന്പത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തിൽ മരിച്ചു. അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്.
മറ്റ് കുട്ടികളോടൊപ്പം വീടിന്റെ മേൽക്കൂരയിൽ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളിൽനിന്നു താഴേയ്ക്കു തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ശുഭിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കുട്ടിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രദേശത്തു കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്നു പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചു സമീപവാസികൾ പ്രതിഷേധ പ്രകടനം നടത്തി. കുരങ്ങുകളുടെ ആക്രമണത്തിൽ മരിക്കുന്നവർക്കു ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരം പ്രത്യേക നഷ്ടപരിഹാരത്തിനു നിലവിൽ വ്യവസ്ഥയില്ലെങ്കിലും കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തിപരമായ സംഭാവനകൾ നൽകി.



