കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള കോട്ടയത്ത് ഇത്തവണ പോരാട്ടം മുറുകും. പാരമ്പര്യമായി വലതുപക്ഷ കോട്ടയെന്ന് അറിയപ്പെടുമ്പോഴും വലിയ മാറ്റങ്ങൾക്ക് സാക്ഷിയായ ജില്ലയാണിത്. കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി മാറ്റം ജില്ലയെ ഇടത്തോട്ട് നീക്കിയെന്ന് പറയേണ്ടി വരും. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും തീപാറുന്ന പോര് നടക്കുമ്പോൾ ഫലം പ്രവചനാതീതമാണ്.
ജില്ലയിൽ കോട്ടയം , ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ , പുതുപ്പള്ളി , പൂഞ്ഞാർ , കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, വൈക്കം (SC) എന്നീ നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ എല്‍ഡിഎഫും, നാല് ഇടങ്ങളില്‍ യുഡിഎഫുമാണ് നിലവിലുള്ളത്.
റബ്ബർ വിലയും സഭാ തർക്കങ്ങളും കർഷക പ്രശ്നങ്ങളും വിധി നിർണ്ണയിക്കുന്ന കോട്ടയത്ത് ഇത്തവണ അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. കേരള കോൺഗ്രസുകളുടെ പിളർപ്പും ലയനവും ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലയിൽ, ഇടത്-വലത് പക്ഷങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.



