പീഡാനുഭവ വാരത്തിന്റെ വിശുദ്ധിയിൽ പ്രാർത്ഥനാനിർഭരമാകേണ്ട ജെറുസലേമിലെ പഴയ നഗരം (Old City) അസാധാരണമായ നിശബ്ദതയിലാണ്. ഇസ്രായേല്‍-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേല്‍ അധികൃതർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ക്രിസ്ത്യൻ ക്വാർട്ടറിനെ നിശ്ചലമാക്കിയത്. തീർത്ഥാടകരാൽ നിറഞ്ഞു കവിയേണ്ട തെരുവുകൾ ഇന്ന് വിജനമാണ്. കടകമ്പോളങ്ങൾ പൂട്ടിക്കിടക്കുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണവും പുനരുത്ഥാനവും അനുസ്മരിക്കുന്ന ഈ വാരത്തിൽ ജെറുസലേം അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബത്തിസ്ത പിസബല്ല ഉൾപ്പെടെയുള്ള മുതിർന്ന സഭാ തലവന്മാർക്ക് വിശുദ്ധ വാരത്തിലെ പ്രധാന ചടങ്ങുകൾക്കായി ചർച്ച് ഓഫ് ദി ഹോളി സെപ്പൽച്ചറിൽ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ പോലീസ് വിലക്കേർപ്പെടുത്തി. നൂറ്റാണ്ടുകൾക്കിടയിൽ ഇതാദ്യമായാണ് സഭാ തലവന്മാർക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഇസ്രായേല്‍ പോലീസ് ഈ നടപടി സ്വീകരിച്ചത്. എന്നാൽ ജോർദാനിലെ അബ്ദുല്ല രാജാവിനുള്ള വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണാവകാശം ചോദ്യം ചെയ്യുന്ന നീക്കമാണിതെന്ന് ക്രൈസ്തവ നേതൃത്വം ആരോപിക്കുന്നു. ബെഞ്ചമിൻ നെതന്യാഹു നടപടിയെ ന്യായീകരിച്ചെങ്കിലും അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ടൂറിസം മേഖലയെ പൂർണ്ണമായും ആശ്രയിച്ചു കഴിയുന്ന പലസ്തീൻ ക്രൈസ്തവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കോവിഡ് മഹാമാരിയും തുടർച്ചയായ യുദ്ധങ്ങളും ഇവരുടെ ജീവിതോപാധികൾ തകർത്തു. വെസ്റ്റ് ജെറുസലേമിലെ ബിസിനസ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും ക്രിസ്ത്യൻ ക്വാർട്ടറിലെ സ്ഥാപനങ്ങൾ അടച്ചിടാനാണ് ഇസ്രായേല്‍ ഉത്തരവിട്ടിരിക്കുന്നത്. പള്ളികൾക്ക് സമീപം ബോംബ് ഷെൽട്ടറുകൾ ഇല്ലെന്ന വിചിത്രമായ വാദമാണ് ഇസ്രായേല്‍ ഇതിനായി ഉന്നയിക്കുന്നത്. ഈ സാഹചര്യം പലസ്തീൻ ക്രൈസ്തവ യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിക്കുകയാണെന്ന് ബിഷപ്പ് എമിരിറ്റസ് മുനിബ് യൂനാൻ മുന്നറിയിപ്പ് നൽകുന്നു.
മുസ്ലിം വിശ്വാസികൾക്ക് അൽ അഖ്സ പള്ളിയിൽ ഏർപ്പെടുത്തിയതിന് സമാനമായ വിവേചനമാണ് തങ്ങളും നേരിടുന്നതെന്ന് പലസ്തീൻ ക്രൈസ്തവർ പറയുന്നു. പള്ളിയിലേക്ക് പോകുന്ന വഴിയിൽ ഇസ്രായേല്‍ സൈനികർ തോക്കുകൾ കാട്ടി ഭയപ്പെടുത്തുന്നുവെന്നും പലപ്പോഴും യഹൂദ വിദ്യാർത്ഥികളിൽ നിന്ന് അപമാനം നേരിടേണ്ടി വരുന്നുവെന്നും വിശ്വാസികൾ പരാതിപ്പെടുന്നു. എല്ലാ ആഘോഷങ്ങളും റദ്ദാക്കിയെങ്കിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കാനാണ് പ്രാദേശിക പുരോഹിതർ വിശ്വാസികൾക്ക് നൽകുന്ന സന്ദേശം. ‘സ്ഥിരത എന്നത് നിശബ്ദമായി സഹിക്കലല്ല, മറിച്ച് തിന്മയ്ക്കെതിരായ ആത്മീയ പ്രതിരോധമാണ്’ എന്ന് ഫാദർ ഫാരിസ് അബേദ് റാബോ പറഞ്ഞു.



